മഴയിലും ആവേശം കെടാതെ ഉത്സവ്!

Utsav 2010
ചെന്നൈ| WEBDUNIA| Last Modified ശനി, 10 ജൂലൈ 2010 (13:49 IST)
PRO
PRO
ചെന്നൈയില്‍ നടക്കുന്ന മലയാളി യുവജനോത്സവമായ ‘ഉത്സവി’ന്റെ ആദ്യ ദിവസമായ ശനിയാഴ്ച ഓര്‍ക്കാപ്പുറത്തുള്ള മഴയ്ക്ക് കലാപരിപാടികള്‍ നടക്കുന്ന വേദികള്‍ സാക്‌ഷ്യം വഹിച്ചു. എന്നാല്‍ പൊടുന്നനെ പെയ്ത മഴയിലും വീര്യം കെടാതെ പരിപാടികള്‍ അരങ്ങേറി. ഉച്ചകഴിഞ്ഞപ്പോള്‍ മഴ തോരുകയും മാനം തെളിയുകയും ചെയ്തതോടെ ആയിരക്കണക്കിന് ആളുകള്‍ ഉത്സവ് നടക്കുന്ന ആശാന്‍ മെമ്മോറിയല്‍ സ്കൂളിലേക്ക് പ്രവഹിച്ചു.

മറുനാട്ടില്‍ ജീവിക്കുന്ന മലയാളിക്കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോണ്‍ ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍സ് (സി ടി എം എ) സംഘടിപ്പിക്കുന്ന യുവജനോത്സവമാണ് ‘ഉത്സവ് - 2010’. കേരളത്തില്‍ സ്കൂള്‍ തലത്തിലും കൊളേജ് തലത്തിലും നടക്കുന്ന കലാമത്സരങ്ങള്‍ക്ക് സമാന്തരമായി തമിഴ്നാട്ടിലും യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനായിട്ടാണ് യുവജനോത്സവം. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ചെന്നൈ എഗ്‌മോറിലുള്ള ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ ജയകുമാറാണ് ‘ഉത്സവ് - 2010’ ഉദ്ഘാടനം ചെയ്തത്. പ്രമുഖ നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥിയായിരുന്നു.

വ്യക്തിഗത, ഗ്രൂ‍പ്പ് ഇനങ്ങളിലായി അറുന്നൂറോളം മത്സരാര്‍ത്ഥികളാണ് രണ്ടു ദിവസം നീളുന്ന യുവജനോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. സി ടി എം എയില്‍ അംഗങ്ങളായ 43 സംഘടനകളെ പ്രതിനിധീകരിച്ച് ആണ് മത്സരാര്‍ത്ഥികള്‍ എത്തുന്നത്. മൊത്തം മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 13 മുതല്‍ 17 വയസ്സു വരെയുള്ളവരുടെ ജൂനിയര്‍, 18 മുതല്‍ 23 വയസു വരെയുള്ളവരുടെ സീനിയര്‍, 24 മുതല്‍ 35 വയസ്സു വരെയുള്ളവരുടെ സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
പ്രത്യേകം തയ്യാറാക്കിയ ആറു വേദികളിലായി 85 ഇനങ്ങളിലാണ് മത്സരം നടക്കുക.

ചെന്നൈ നഗരത്തിലെ മലയാളി സംഘടനകളെ കൂടാതെ കോയമ്പത്തൂര്‍, സുലൂര്‍, പൊള്ളാച്ചി, ഈറോഡ്, മലുമച്ചാംപട്ടി, കല്‍പ്പാക്കം, തിരുപ്പൂര്‍, പോത്തന്നൂര്‍, സിംഗനല്ലൂര്‍, പള്ളടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘടനകളും യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് സമ്മാനമുണ്ടാകും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് 'കലാപ്രതിഭ' , പെണ്‍കുട്ടിക്ക് 'കലാതിലകം' പുരസ്‌കരങ്ങള്‍ നല്‍കും. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കൂടുതല്‍ പോയിന്‍റു നേടുന്ന സ്ത്രീക്കും പുരുഷനും പ്രത്യേക പുരസ്‌കാരം നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അംഗ സംഘടനകള്‍ക്ക് എവര്‍ റോളിങ് ട്രോഫിയുണ്ടാകും.

ഭരതനാട്യം, നാടോടി നൃത്തം, ലളിതഗാനം, സംഘനൃത്തം, മോഹനിയാട്ടം, കൈകൊട്ടിക്കളി, കേരളനടനം, ഫാന്‍സി ഡ്രസ്, കഥാരചന, കവിതാരചന, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസരചന, കര്‍ണാടക സംഗീതം, മാപ്പിളപ്പാട്ട്, മാര്‍ഗം കളി, ദേശഭക്തിഗാനം, ഉപകരണസംഗീതം, ടാബ്ലോ, ഒപ്പന, മോണോആക്‌ട്, മിമിക്രി, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :