തന്നെ രാജ്യത്തിൽ നിന്നും അടർത്തിമാറ്റാനാകില്ല, ഡിസംബറിൽ തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീന
ബംഗ്ലാദേശിലേക്ക് ഡിസംബറില്‍ തിരികെ പോകുമെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന.
ബംഗ്ലാദേശിലേക്ക് ഡിസംബറില്‍ തിരികെ പോകുമെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന. ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ രാജ്യത്ത് നിന്ന് അടര്‍ത്തിമാറ്റാനാകില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിലേക്ക് പോകുന്ന സമയവും തീയതിയുമെല്ലാം പിന്നീട് എല്ലാവരെയും അറിയിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
കഴിഞ്ഞ 2 വര്‍ഷമായി ബംഗ്ലാദേശില്‍ നടക്കുന്നതെല്ലാം നോക്കികാണുകയാണ്. ഭയമാണ് രാജ്യത്തുള്ളത്. അന്ന് നടന്നത് ഒരു വിദ്യാര്‍ഥി പ്രതിഷേധമല്ല. സമരം പലതവണ തീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമരക്കാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ആക്രമണത്തിലേക്ക് കടത്തിവിട്ടതാണ്. ഇത് മുഹമ്മദ് യൂനുസ് തന്നെ സമ്മതിച്ചതാണ്. വലിയ സ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം തകര്‍ത്തു. ജയിലുകളില്‍ നിന്ന് ക്രിമിനലുകളെ മോചിപ്പിച്ചു. മാധ്യമങ്ങളെ ആക്രമിച്ചു. എന്റെ പാര്‍ട്ടിക്കാരെ കൊലപ്പെടുത്തി. അവര്‍ക്ക് നീതിയല്ല അധികാരമായിരുന്നു വേണ്ടിയിരുന്നത്. ഷെയ്ഖ് ഹസീന പറഞ്ഞു.
Bangladesh Awamileague President & Former Prime Minister Sheikh Hasina Says- " I'm Not Worried About my Own Future"
— Sarwar Saimon (@SarwarWassel) August 5, 2026
"I am worried about the future of Bangladesh.
I want to return because the people deserve Security, Development, Prosperity & Peace,"
she told reporters during a… pic.twitter.com/8LXdptj697
ഇതുവരെ രാജ്യം നേടിയതെല്ലാം അവര്‍ തകര്‍ത്തു. ഇതിന് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. മൊത്ത ആഭ്യന്തര ഉത്പാദനം താഴേക്ക് വീണു. നിക്ഷേപകര്‍ രാജ്യം വിട്ടു. കടം വാങ്ങിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവാമി ലീഗിന്റെ നിരോധനം നീക്കണം, ജനാധിപത്യ സ്വാതന്ത്ര്യം തിരികെ എത്തണം. ഞാന്‍ തിരിച്ചുപോകും. ഭയപ്പെടുത്തി തിരികെ വരുന്നത് തടയാനാകില്ല. ഏത് കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്താലും തിരികെ വരും. അതെന്റെ കടമയാണ്. അതില്‍ നിന്ന് പിന്നോട്ടില്ല. 81ലും സമാനസാഹചര്യമുണ്ടായിരുന്നു. ഞാന്‍ ജയിലിലായി. എന്നെ എന്ത് വന്നാലും തടുക്കാനാകില്ല. ഷെയ്ഖ് ഹസീന വ്യക്തമാക്കി.