'ഉങ്കൾ വിജയ്, ഉങ്കൾ ദളപതി', തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും
120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്‍മാരെ അട്ടിമറിച്ചുകൊണ്ട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷമാണ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് തമിഴ്‌നാടിന്റെ അമരക്കാരനാകുന്നത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ശ്രദ്ധേയം
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തും. ദേശീയ തലത്തില്‍ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും, വിജയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നേരിട്ടെത്തുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളും ചടങ്ങില്‍ അതിഥികളായെത്തും.
5 നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമാകുന്നത്. 108 സീറ്റ് ഉറപ്പാക്കിയതിന് പിന്നാലെ കേവല ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കു എന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിലപാട് ചര്‍ച്ചയായിരുന്നു. 120 എല്‍എല്‍എമാരുടെ പിന്തുണ ഉറപ്പിച്ചതിന് പിന്നാലെയാണ് വിജയ് മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കിയത്. തമിഴ്നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്കുചേരുന്നത്. മേലൂര്‍ എംഎല്‍എ പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍.