ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം കൊടുക്കുന്ന സാഹചര്യം കേരളത്തിൽ മാത്രം, ഹൈക്കോടതിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി
രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാന സാഹചര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാന സാഹചര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ഥ് ലൂത്രയെ അമിക്കസ് ക്യൂരിയായി നിയമിച്ച പരമോന്നത കോടതി കേരള ഹൈക്കോടതിക്ക് വിശദീകരണ നോട്ടീസയച്ചു.
ബിഎന്‍എസ്എസിന്റെ 482മത് വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളുടെ വസ്തുത കൃത്യമായി അറിയുന്നത് സെഷന്‍സ് കോടതികളിലാകും. പലപ്പോഴും ഹൈക്കോടതികളില്‍ കേസിന്റെ പൂര്‍ണമായ വിവരം ലഭ്യമാവില്ല. എന്നാല്‍ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബര്‍ 14ന് വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.