ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ഉള്‍പ്പെട്ട ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ല: രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ ഉള്‍പ്പെട്ട ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ നാലാം പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 18 ന് കോടതി നീട്ടിയതായും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും കോടതി അറിയിച്ചു. ജസ്റ്റിസ് ദിപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടത്തി. ശബരിമലയിലെ മുഴുവന്‍ സ്വര്‍ണ്ണവും ക്ഷേത്ര കൊടിമരത്തിലെ സ്വര്‍ണ്ണവും ഉള്‍പ്പെടെ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ കണ്ടതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ജയശ്രീയോട് എയിംസില്‍ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാമെന്നും പറഞ്ഞു. കേരളത്തില്‍ എയിംസ് സൗകര്യമുണ്ടോ എന്ന് ജഡ്ജി പിന്നീട് ചോദിച്ചു. ജഡ്ജിമാര്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എസ്ഐടി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ജയശ്രീ പ്രവര്‍ത്തിച്ചുവെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ജയശ്രീ ദേവസ്വം ബോര്‍ഡ് മിനിറ്റുകളില്‍ മാറ്റം വരുത്തിയതായി എസ്ഐടി കണ്ടെത്തി. ചെമ്പ് ഷീറ്റുകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് അവര്‍ മിനിറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിക്കപ്പെടുന്നു. ദ്വാരപാലക വിഗ്രഹ ഷീറ്റുകള്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും അവ ചെമ്പ് പൂശിയതായി രേഖപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജയശ്രീ തുടക്കത്തില്‍ കോടതിയെ സമീപിച്ചിരുന്നു.