'എന്റെ മകനോട് ക്ഷമിക്കണം, അപേക്ഷയാണ്’ - നിര്‍ഭയയുടെ അമ്മയോട് മകന്റെ ജീവന് വേണ്ടി യാചിച്ച്‌ പ്രതിയുടെ അമ്മ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 8 ജനുവരി 2020 (11:25 IST)
2012 ഡിസംബര്‍ 16നാണ് രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യം അരങ്ങേറിയത്. പീഡനത്തിനിരയായ ദിവസം. മരണക്കിടക്കയിലും അവൾ ആഗ്രഹിച്ചത് തന്നെ പീഡിപ്പിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നായിരുന്നു. നിർഭയയുടെ അമ്മയുടെ പോരാട്ടത്തിനു ഒടുവിൽ നീതി ലഭിക്കുകയാണ്.

ജനുവരി 22 രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചിരിക്കുന്നു. രാജ്യത്തെ ഒന്നാകെ ആശ്വസിപ്പിച്ച വിധിയായിരുന്നു അത്. എന്നാല്‍ വിധി വരുന്നതിന് തൊട്ടുമുന്‍പ് നിര്‍ഭയയുടെ അമ്മയും പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ അമ്മയും തമ്മിലുണ്ടായ നാടകീയ നിമിഷങ്ങള്‍ക്ക് കോടതി വേദിയായി.

‘എന്റെ മകനോട് ക്ഷമിക്കണം, അവന്റെ ജീവനായി ഞാന്‍ നിങ്ങളോടു അപേക്ഷിക്കുകയാണ്.’ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പ്രതി മുകേഷ് സിംഗിന്റെ അമ്മ, നിരഭ്ജയയുടെ അമ്മയോട് അപേക്ഷിച്ചു. നിറണ്ണുകളോടെ, തന്റെ സാരി പിടിച്ചുകൊണ്ട് പ്രതിയുടെ അമ്മയുടെ അപേക്ഷ കേട്ട് ‘നിര്‍ഭയ’യുടെ അമ്മയും കരയുകയായിരുന്നു.

എങ്കിലും അവര്‍ മറുപടി നല്‍കി: ‘എനിക്കും ഒരു മകള്‍ ഉണ്ടായിരുന്നു. അവള്‍ക്ക് സംഭവിച്ച കാര്യം, അതെങ്ങനെയാണ് ഞാന്‍ മറക്കുക? കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കായി കാത്തിരിക്കുകയായിരുന്നു.’ തുടര്‍ന്ന് മൗനം പാലിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സംസാരം അവസാനിപ്പിച്ച്‌ കണ്ണീര്‍ തുടച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :