ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടി, എൽ പി ജി ബുക്ക് ചെയ്ത് 35 ദിവസത്തിന് ശേഷം മാത്രം സിലിണ്ടർ
പുതിയ നിയമം പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ രണ്ട് സിലിണ്ടര്‍ ഉപഭോക്താക്കളെ കൂടുതല്‍ ബാധിക്കും.
രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്ര സര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ കിട്ടുന്നതിനായുള്ള സമയപരിധി 25 ദിവസമായി നേരത്തെ കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ഇത് 35 ദിവസമായി നീട്ടികൊണ്ടാണ് പുതിയ ഉത്തരവ്.മുന്‍പ് ഇത് 25 ദിവസമായിരുന്നു.
പ്രധാന മാറ്റങ്ങള്‍: ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
രണ്ട് സിലിണ്ടര്‍ കണക്ഷന്‍: 35 ദിവസത്തിന് ശേഷം മാത്രമേ ബുക്കിംഗ് സാധ്യമാകൂ
ഒരു സിലിണ്ടര്‍ കണക്ഷന്‍: പഴയപോലെ 25 ദിവസത്തിന് ശേഷം ബുക്കിംഗ് അനുവദിക്കും
ഉജ്ജ്വല പദ്ധതി (PMUY) ഉപഭോക്താക്കള്‍: 45 ദിവസം വരെ കാത്തിരിക്കണം
അതായത്, നിശ്ചിത സമയം കഴിഞ്ഞതിന് മുന്‍പ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ സിസ്റ്റം അത് അംഗീകരിക്കില്ല.
പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലമുള്ള വിതരണ സമ്മര്‍ദ്ദം മറികടക്കുക. ഗ്യാസ് സിലിണ്ടറുകള്‍ അനാവശ്യമായി സ്റ്റോക്ക് ചെയ്യുന്നത് നിയന്ത്രിക്കുക. കരിഞ്ചന്തയില്‍ ഗ്യാസ് വില്‍ക്കുന്നത് തടയുക എന്നീ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍. പുതിയ നിയമം പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ രണ്ട് സിലിണ്ടര്‍ ഉപഭോക്താക്കളെ കൂടുതല്‍ ബാധിക്കും.
നഗരപ്രദേശങ്ങളില്‍ വീട്ടിലെ ഉപയോഗം കൂടുതല്‍ ക്രമീകരിച്ച് നടത്തേണ്ടതായി വരും. സിലിണ്ടര്‍ തീര്‍ന്നാല്‍ ഉടന്‍ ബുക്ക് ചെയ്യാനാകില്ല എന്നതിനാല്‍ തന്നെ ഗ്യാസിനൊപ്പം കറന്റ് അടുപ്പുകള്‍, വിറക് അടുപ്പുകള്‍ എന്നിവയെ ആശ്രയിക്കേണ്ടതായി വരും. സമയപരിധി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നീട്ടിയെങ്കിലും രാജ്യത്ത് എല്‍ പി ജി ക്ഷാമമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.