അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (20:40 IST)
ഒരു വര്‍ഷം മാത്രം നീണ്ട വിവാഹബന്ധം വേര്‍പ്പെടുത്താനായി 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഇതൊരു അമിതമായ ആവശ്യമാണെന്നും ഇങ്ങനൊരു നിലപാട് വളരെ കടുത്ത ഉത്തരവുകള്‍ക്കും കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ ജസ്റ്റിസ് കെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.
ഭാര്യയുടെ നിലപാട് ഇങ്ങനെയെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരും. അവര്‍ ഒരു ന്യായമായ തുക ആവശ്യപ്പെട്ട് കേസ് അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. വിവാഹബന്ധം ഒരു വര്‍ഷം മാത്രമാണ് നിലനിന്നതെന്ന് പറഞ്ഞ കോടതി ഭര്‍ത്താവിനോട് അനുരഞ്ജനത്തിന് ശ്രമിക്കരുതെന്നും ഉപദേശിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ആമസോണില്‍ എഞ്ചിനിയറായ ഭര്‍ത്താവ് 35-40 ലക്ഷം രൂപ ജീവനാംശമായി വാഗ്ദാനം ചെയ്‌തെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. നിങ്ങള്‍ അവരെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. അവരുടെ സ്വപ്നങ്ങള്‍ വലുതാണ്. നിങ്ങള്‍ക്കവരെ നിലനിര്‍ത്താനാവില്ല എന്നാണ് ഭര്‍ത്താവിന് കോടതി നല്‍കിയ ഉപദേശം.