അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2026 (09:41 IST)
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന്റെ
ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പുതിയ വാങ്ങലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യേണ്ട റഷ്യന്‍ എണ്ണയുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ പ്രധാന കമ്പനികള്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി നിശ്ചയിച്ച എണ്ണ മാര്‍ച്ചില്‍ വാങ്ങും.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന 25 ശതമാനം അധിക താരിഫ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ന്യൂഡല്‍ഹി 'നേരിട്ടോ പരോക്ഷമായോ' പ്രതിജ്ഞാബദ്ധമാണെന്ന് കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ട്രംപ് പ്രതികരിച്ചിരുന്നു. 2022-ല്‍ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെത്തുടര്‍ന്നാണ്‌റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ സമയത്ത് വിലക്കുറഞ്ഞ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവില്‍ ഒന്ന് ഇന്ത്യയായിരുന്നു.
2025 മധ്യത്തില്‍ പ്രതിദിനം 2 ദശലക്ഷം ബാരലിലധികം എത്തിയിരുന്ന റഷ്യന്‍ എണ്ണയുടെ മേലുള്ള ആശ്രിതത്വം അമേരിക്കയുമായുള്ള കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യ ഒഴിവാക്കും. എച്ച്പിസിഎല്‍, എംആര്‍പിഎല്‍, എച്ച്എംഇഎല്‍ തുടങ്ങിയ പൊതുമേഖലാ ശുദ്ധീകരണശാലകള്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം ഇതിനകം റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയിരുന്നു.
റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കുന്നതോടൊപ്പം, ഇന്ത്യന്‍ ശുദ്ധീകരണശാലകള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുമെന്നും വെനസ്വേലയില്‍ നിന്ന് വാങ്ങാന്‍ തുടങ്ങുമെന്നും സൂചനകളുണ്ട്.