ട്രം‌പിന് കൊടുത്തത് ‘ഭീകരമായ’ സ്വീകരണം; ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

ഡല്‍ഹി, കലാപം, ശിവസേന, ബി ജെ പി, സി എ എ, നരേന്ദ്രമോദി, അമിത് ഷാ, Delhi Violence, Shiv Sena, BJP, CAA, Narendra Modi, Amit Shah
മുംബൈ| അനിരാജ് എ കെ| Last Modified ബുധന്‍, 26 ഫെബ്രുവരി 2020 (16:20 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടിക്കാഴ്ച നടത്തിയ സമയം തന്നെ ‌ഡൽഹിയില്‍ കലാപമുണ്ടായത് ട്രംപിന് ‘ഭീകര’മായൊരു സ്വീകരണം കൊടുത്തതിന് തുല്യമാണെന്ന് ശിവസേന. ട്രംപിന്റെ സന്ദർശനവേളയിൽ ഡൽഹിയിലെ തെരുവുകള്‍ കത്തിയത് ഇന്ത്യയുടെ പ്രതിഛായയെ തന്നെ ബാധിച്ചതായും ക്രമസമാധാനം നിലനിർത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന സന്ദശമാണ് ഇത് നല്‍കുന്നതെന്നും തങ്ങളുടെ മുഖപത്രമായ സാമ്‌നയിൽ കുറ്റപ്പെടുത്തുന്നു.

ട്രംപ് ഇന്ത്യയിലുള്ളപ്പോൾ ഡല്‍ഹിയില്‍ നടന്ന ഈ ചോരക്കളി അപലപനീയമാണ്. നമസ്തേ ട്രംപ് അഹമ്മദാബാദിലും കലാപം ‌ഡൽഹിയിലുമായിരുന്നു നടന്നത്. ഈ കലാപം അധികാരികൾ ഉടന്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തപ്പോൾ ഉണ്ടായ കലാപങ്ങൾ കൈകാര്യം ചെയ്തപ്പോൾ കാണിച്ച മിടുക്ക് ഇപ്പോള്‍ എന്തുകൊണ്ട് സർക്കാർ കാണിക്കുന്നില്ലെന്നും ശിവസേന ചോദിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ ഭീഷണിയുടെ ഭാഷയും താക്കീതുകളുമാണ് ബിജെപി നേതാക്കൾക്ക് ഇപ്പോള്‍ കൂടുതൽ വഴങ്ങുന്നത്. ബിജെപി നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനങ്ങൾ ജനങ്ങൾക്കിടയിൽ വിപരീതമായൊരു ഫലമാണ് ബി ജെ പിക്ക് നൽകുക. 1984ൽ സിഖ് ജനതയെ വേട്ടയാടിയ ഭീകരചിത്രത്തിന് സമാനമാണ് ഇപ്പോള്‍ ഡല്‍ഹിയിലെ കത്തുന്ന തെരുവുകളെന്നും ശിവസേന ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :