അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (14:32 IST)
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഒരു വ്യക്തിയുടെ സമ്മതം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ ഭീഷണിപ്പെടുത്താനോ സമ്മര്‍ദ്ദത്തിലാക്കാനോ ഉപയോഗിച്ചാല്‍ തുടര്‍ന്നാല്‍ ലൈംഗിക ബന്ധങ്ങള്‍ ഉഭയസമ്മതത്തോടെയുള്ളതായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത് ശര്‍മ വ്യക്തമാക്കി.പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നുള്ള നിലപാട് തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
വിദേശത്തായിരുന്ന പ്രതി വിവാഹിതയായ സ്ത്രീയുമായി ബന്ധം മുതലെടുത്ത് വീഡിയോ കോളിലൂടെ പകര്‍ത്തുകയായിരുന്നു. 2023 അവസാനത്തോടെ പ്രതി ഡല്‍ഹിയിലെത്തിയപ്പോള്‍ ഈ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശാരീരികമായി ചൂഷണം ചെയ്തതെന്നാണ് പരാതി. ഈ വീഡിയോകള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.