രേണുക വേണു|
Last Updated:
ചൊവ്വ, 23 ഡിസംബര്‍ 2025 (20:13 IST)
തമിഴ്നാട്ടിൽ പൗൾട്രി ഫാമുകൾക്കായി കോഴികളെ വളർത്തിനൽകുന്ന കർഷകർ സമരത്തിലേക്ക്. കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജനുവരി ഒന്ന് മുതൽ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം. ഞായറാഴ്ച കോയമ്പത്തൂരിലെ അന്നൂരിൽ നടന്ന കൂടിയാലോചന യോഗത്തിലാണ് തീരുമാനം. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ത്രികക്ഷി യോഗം വിളിക്കാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്നാണ് കർഷകരുടെ നിലപാട്.
തമിഴ്നാട്ടിലെ ഇറച്ചിക്കോഴി വളർത്തലിൽ 95 ശതമാനവും ഇത്തരം കർഷകരാണ് കൈകാര്യം ചെയ്യുന്നത്. നിലവിൽ കോഴികളെ ഫാമുകളിലേക്ക് നൽകുമ്പോൾ കിലോയ്ക്ക് 6.5 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി തുടരുന്ന ഈ നിരക്ക് 20 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
സംസ്ഥാനത്താകെ ഒരാഴ്ചക്കുള്ളിൽ പത്ത് ലക്ഷത്തിലധികം കോഴികളാണ് ഫാമിൽ നിന്നും പുറത്തുവരുന്നത്. പ്രതിദിനം മൂന്ന് ലക്ഷത്തോളമാണ് തമിഴ്നാട്ടിലെ ഉപഭോഗം. ഞായറാഴ്ചകളിൽ ഇത് നാല് ലക്ഷം വരെ ഉയരാറുണ്ട്. ബ്രോയിലർ കോഴികളെ 12 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാനാകില്ല. ഇത് ബ്രോയിലർ കമ്പനികളുടെ ഉത്പാദനത്തേയും ബാധിച്ചേക്കും.
നിലവിൽ കൈവശമുള്ള കോഴികൾ ഉപയോഗിച്ച് ജനുവരിയിൽ മൂന്നാഴ്ചയോളം മുന്നോട്ടുപോകുമെങ്കിലും പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം പ്രതിഷേധം ആരംഭിക്കുന്നതോടെ കേരളത്തിലുൾപ്പെടെ ഇറച്ചികോഴിയുടെ വിലവർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.