അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (15:54 IST)
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബെംഗളുരു- ചെന്നൈ, ബെംഗളുരു- ഹൈദരാബാദ് അതിവേഗ റെയില്‍ ഇടനാഴികള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഏറ്റവും വലിയ ഗുണഭോക്താക്കളാവുക ഐടി മേഖല. ഐടി രംഗത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ബെംഗളുരു, ചെന്നൈ, ഹൈദരാബാദ് കേന്ദ്രീകരിച്ചാണ്.ഈ 3 നഗരങ്ങളും അതിവേഗ റെയില്‍പാത വഴി ബന്ധിപ്പിക്കുന്നതോടെ ഐടി ജീവനക്കാര്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ തുറക്കും.
അതിവേഗ റെയില്‍ നിലവില്‍ വരുന്നതോടെ ബെംഗളുരുവില്‍ നിന്ന് ചെന്നൈയിലെത്താന്‍ 1. 13 മണിക്കൂര്‍ കൊണ്ട് സാധിക്കും. ബെംഗളുരു- ഹൈദരാബാദ് യാത്ര 2 മണിക്കൂറായും കുറയും. ഇതോടെ ഐടി മേഖലയിലെ തൊഴില്‍ സാധ്യതകളും ഗണ്യമായി ഉയരും. നിലവില്‍ ബെംഗളുരുവില്‍ ജീവിക്കുന്നവര്‍ക്ക് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ തേടാനും ഇത് ഗുണകരമാകും.
ഹൈബ്രിഡായി ജോലി ചെയ്യാന്‍ ഒട്ടുമിക്ക ഐടി കമ്പനികളും അനുവദിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു സ്ഥലത്തേക്ക് താമസം മുഴുവനായി മാറാതെ തന്നെ ഐടി ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകും. ബെംഗളുരു- ചെന്നൈ യാത്ര ഒന്നേകാല്‍ മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടെ 2 നഗരങ്ങള്‍ക്കിടയിലെ പ്രതിദിന യാത്ര പോലും സാധ്യമാകും. ചെന്നൈയില്‍ താമസിക്കുന്നവര്‍ക്ക് പ്രതിദിനം ബെംഗളുരുവില്‍ പോയി ജോലി ചെയ്യാനും കഴിയും. ഐടിക്കാരെ കൂടാതെ ബിസിനസുകാര്‍ക്കും അതിവേഗ പാത വലിയ രീതിയില്‍ ഗുണം സൃഷ്ടിക്കും.