വെള്ളിമലയില്‍ നിന്ന് കേരള വനാതിര്‍ത്തിയിലേക്ക് എത്താന്‍ എളുപ്പം; അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (09:31 IST)

മയക്കുവെടി വെച്ച അരിക്കൊമ്പനെ വെള്ളിമല വനഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെങ്കില്‍ കേരളത്തിനു ഭീഷണി. അരിക്കൊമ്പനെ വെള്ളിമല വനമേഖലയിലേക്ക് എത്തിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് ആദ്യം ആലോചിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. പ്രതിഷേധ സാധ്യതയുള്ളതിനാല്‍ അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.

അതേസമയം വെള്ളിമലയിലേക്കാണെങ്കില്‍ അവിടെ നിന്ന് കേരള വനഭാഗത്തേക്ക് എത്താന്‍ അരിക്കൊമ്പന് എളുപ്പമാണ്. വെള്ളിമലയുടെ ഒരു ഭാഗത്തുനിന്ന് കടന്നാല്‍ തേക്കടി വനഭാഗത്തേക്ക് എത്താന്‍ എളുപ്പമാണ്. അരിക്കൊമ്പന്റെ നീക്കങ്ങള്‍ കേരള വനംവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്. ആന കാടിറങ്ങിയ നേരം നോക്കി ദൗത്യം നടപ്പിലാക്കുകയായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് സജ്ജമായിരുന്നു.

അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വെള്ളിമല വനത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ് ഇപ്പോള്‍. വാഹനത്തില്‍ വെച്ച് ആനയ്ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. ആരോഗ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ആനയെ വനത്തിനുള്ളിലേക്ക് കയറ്റി വിടുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :