ലൈസന്‍സില്ലാത്ത ലാബില്‍ മനുഷ്യ രക്ത ബാഗുകളില്‍ സൂക്ഷിച്ചിരിക്കുന്നത് മൃഗങ്ങളുടെ രക്തം; വന്‍ ക്രമക്കേടുകള്‍

blood
blood
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ജനുവരി 2026 (12:04 IST)
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു രക്തബാങ്കില്‍ മനുഷ്യരക്തത്തിന് പകരം മൃഗങ്ങളുടെ രക്തം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക. കാച്ചിഗുഡയിലെ സിഎംകെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ആടിന്റെ രക്തം കണ്ടെത്തിയത്. പരിശോധനയില്‍ സ്ഥാപനത്തില്‍ മറ്റ് നിരവധി ക്രമക്കേടുകളും കണ്ടെത്തി. മനുഷ്യ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള രക്ത ബാഗുകളിലാണ് ആടിന്റെ രക്തം പായ്ക്ക് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതി ലാബിലെ ജീവനക്കാരനാണെന്നും നിലവില്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ (ഡിസിഎ) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മൃഗങ്ങളുടെ രക്തം കണ്ടെത്തിയത്. ഓപ്പറേഷനില്‍ ഏകദേശം 1,000 ലിറ്റര്‍ രക്തം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ളതാണെന്ന വ്യാജനേയാണ് ആടിന്റെ രക്തം സൂക്ഷിച്ചിരുന്നത്.സംഭരിച്ച മൃഗങ്ങളുടെ രക്തം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷകര്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.

രാജസ്ഥാനിലെ ഒരു സ്വകാര്യ കമ്പനിയിലേക്ക് രക്തം കടത്തിയിരിക്കാമെന്ന സംശയവുമുണ്ട്.രക്തബാങ്കുകള്‍ക്ക് മൃഗങ്ങളുടെ രക്തം ശേഖരിക്കാനോ സൂക്ഷിക്കാനോ നിയമപരമായ വ്യവസ്ഥയില്ലാത്തതിനാല്‍ മൃഗങ്ങളുടെ രക്തം സംഭരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രക്ത ബാഗുകളില്‍ രക്തം സൂക്ഷിക്കുന്നതിനും ഓട്ടോക്ലേവ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സാധുവായ ലൈസന്‍സ് നിര്‍ബന്ധമാണെന്നും കണ്ടെത്തി. എന്നാല്‍ ലാബിന് രണ്ട് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :