നിഹാരിക കെ.എസ്|
Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (08:44 IST)
ചെന്നൈ: കരൂറിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം പാർട്ടിയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. മരിച്ച 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരു ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും ഉണ്ടെന്നാണ് വിവരം.
ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് ഒരു കുടുംബത്തിൽ നിന്നും മരണപ്പെട്ടത്. ആകെ ഒൻപത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. പരിക്കേറ്റ് 51 പേരിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗവും കരൂർ സ്വദേശികളാണ്.
രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
അതിദാരുണമായ സംഭവത്തിൽ വിജയ്‌യുടെ ഭാഗത്ത് നിന്നുമുണ്ടായ നിസ്സംഗഭാവം ജനങ്ങളെ രോക്ഷാകുലരാക്കി.
സംഭവം നടന്നയുടൻ പ്രതികരണത്തിനു നിൽക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് ചെന്നൈയിലേക്കു മടങ്ങി. മണിക്കൂറുകൾക്ക് അകം അദ്ദേഹം സ്വവസതിയിൽ മടങ്ങിയെത്തി. തീർത്തും അപ്രതീക്ഷിതമായ സംഭവത്തിൽ വിജയ് ആകെ ഉലഞ്ഞുപോയെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.