മൂന്നാം ശക്തി ഉദയം ചെയ്തു, കേരളത്തിന്‍റെ ഭാവി മാറ്റിമറിക്കും: മോഡി

തൃശൂര്‍| Last Updated: തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (19:31 IST)
കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. മൂന്നാം ശക്തിയുടെ ഉദയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞതായും ആ ശക്തി അഴിമതിക്കെതിരെ കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകുമെന്നും മോഡി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ശ്രീ നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ ബി ജെ പിക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മയാണ്. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളം. എന്നാല്‍ രാഷ്ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണ് - പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടിവരുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ ഇരുനൂറോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയുള്ള കൊലപാതക രാഷ്ട്രീയം കേരളത്തിലേതുപോലെ മറ്റെവിടെയുമില്ല - നരേന്ദ്രമോഡി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ സന്ദര്‍ശനം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അത് മാറ്റിവച്ചു. ഇനി അങ്ങനെയുണ്ടാകില്ല - മോഡി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയെ അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ജനങ്ങള്‍ മാറിച്ചിന്തിക്കുന്നതിന്റെ സൂചനകളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും നരേന്ദ്രമോഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :