ബേണി പ്രസാദിന്റെ മാനസികനില തെറ്റി, കോണ്‍ഗ്രസ് അനുഭവിക്കും: എസ് പി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാര്‍ട്ടിയെയും മുലായം സിംഗ് യാദവിനെയും അപമാനിക്കുന്നത് തുടരുന്ന കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി. ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് അനുഭവിക്കും. ബേണിയുടെ മാനസികനില തകരാറിലായിരിക്കുകയാണെന്നും എസ്‌പി നേതാക്കള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് എസ്‌പിയ്ക്കെതിരെ ബേണി പ്രസാദ് വീണ്ടും രംഗത്തെത്തിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്‌പിയ്ക്ക് നാല് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലും ജനവിധി തേടും. 40 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിഎസ്പിയ്ക്ക് 36 സീറ്റുകള്‍ ലഭിച്ചേക്കും. എന്നാല്‍ എസ്പി നാല് സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയുടെ ശവസംസ്കാരം ഈ തെരഞ്ഞെടുപ്പോടെ നടക്കും“- ബേണീപ്രസാദ് പറഞ്ഞു.

മുലായം ബേണി പ്രസാദിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് ഇനി ബാക്കിയുള്ള ഓരേയൊരു നേതാവ് താന്‍ ആണെന്നാണ് ബേണി പ്രസാദ് ധരിച്ചുവച്ചിരിക്കുന്നതെന്നാണ് മുലായം പറഞ്ഞത്. ബേണീ പ്രസാദിന് നിലവാരമില്ല. അദ്ദേഹത്തിന്റെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെട്ടിവച്ച കാശ് പോലും പോയി. ബേണി പ്രസാദ് ഒരു ചെറിയ മനുഷ്യനാണ്, എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദി അദ്ദേഹമാണെന്നും മുലായം പറഞ്ഞു.

ബേണി പ്രസാദിന്റെ അഭിപ്രായപ്രകടങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :