സംവിധായകന്‍ ലോഹിതദാസ് അന്തരിച്ചു

കൊച്ചി| WEBDUNIA|
ചെറുകഥകളും ലഘുനാടകങ്ങളുമെഴുതിക്കൊണ്ട്‌ സാഹിത്യ പ്രവര്‍ത്തനമാരംഭിച്ച ലോഹി ‘സിന്ധു ശാന്തമായൊഴുകുന്നു’ (1985) എന്ന ആദ്യനാടകത്തിലുടെ തന്നെ മികച്ച നാടകരചനക്കുളള സംസ്ഥാന അവാര്‍ഡ്‌നേടി. ആദ്യചിത്രമായ ‘തനിയാവര്‍ത്തന’ത്തിന് 1987-ലെ മികച്ച തിരക്കഥക്കുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതിനു പുറമേ തിരക്കഥാ രചനയ്‌ക്ക്‌ ഇരുപതോളം അംഗീകാരങ്ങളും ലോഹിയെ തേടിയെത്തിയിട്ടുണ്ട്.

ആദ്യമായി സംവിധാനം ചെയ്‌ത ഭൂതക്കണ്ണാടിക്ക് 1997-ലെ മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരവും, മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. മികച്ച സംവിധായകനുളള പത്മരാജന്‍ പുരസ്‌കാരം, മികച്ച തിരക്കഥക്കുളള പത്മരാജന്‍ പുരസ്‌കാരം, മികച്ച സംവിധായകനുളള രാമുകാര്യാട്ട്‌ അവാര്‍ഡ്‌, മികച്ച സംവിധായകനുളള അരവിന്ദന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലോഹിതദാസിന് ലഭിച്ചിട്ടുണ്ട്.

കുടുംബപുരാണം (1988) , കിരീടം (1989), സസ്നേഹം (1990), ഹിസ് ഹൈനസ് അബ്ദുള്ള(1990), ഭരതം (1991), ദശരഥം (1992), അമരം (1991), കൗരവര്‍ (1992), ആധാരം (1992), കമലദളം (1992), വെങ്കലം (1993), സല്ലാപം(1996) തൂവല്‍ക്കൊട്ടാരം (1996) എന്നിങ്ങനെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം മലയാള സിനിമയില്‍ വിജയചരിത്രങ്ങളായി.

1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. ഭൂതക്കണ്ണാ‍ടിക്ക് ശേഷം, കാരുണ്യം, കന്മദം, ഓര്‍മ്മച്ചെപ്പ്, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, കസ്തൂരിമാന്‍ (തമിഴ്), ചക്കരമുത്ത് എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. പുതുമുഖങ്ങളെ നായികാ നായകന്മാരാക്കി ഒരുക്കിയ നിവേദ്യമായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.

സിന്ധുവാണ് ലോഹിതദാസിന്‍റെ ഭാര്യ. ഹരികൃഷ്‌ണന്‍, വിജയശങ്കര്‍ എന്നിവര്‍ മക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :