കൊച്ചി: കിളിരൂര്‍ പീഡനക്കേസില്‍ സി ബി ഐ മാപ്പ് സാക്ഷിയാക്കിയ ഓമനക്കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു. കേസിലെ മുഖ്യപ്രതി ലതാനായര്‍ക്കെതിരെ ഇവര്‍ മൊഴി നല്‍കി. നാലു സ്ഥലങ്ങളില്‍വച്ച് ശാരിയെ പ്രതികള്‍ പീഡിപ്പിച്ചിരുന്നതായി ഓമനക്കുട്ടി മൊഴി നല്‍കി. പീഡനവിവരം പുറത്തുവിട്ടാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഓമനക്കുട്ടി സി ബി ഐ കോടതിയില്‍ വ്യക്തമാക്കി.
പീഡനത്തിനിരയായി മരിച്ച ശാരി എസ് നായരുടെ അമ്മയുടെ സഹോദരിയായ ഓമനക്കുട്ടി കേസില്‍ ഒന്നാം പ്രതിയായിരുന്നു. എന്നാല്‍ സി ബി ഐ പിന്നീട് ഇവരെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. പ്രതികള്‍ ഇവരെ സ്വാധീനിക്കാതിരിക്കാന്‍ സി ബി ഐ ഇവരെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഓമനക്കുട്ടിയുടെ സാക്ഷിമൊഴി കേസില്‍ നിര്‍ണ്ണായകമാണ്. ശാരിയെ ഇവരാണ് പെണ്‍വാണിഭസംഘത്തിന് ഏല്‍പ്പിച്ചു കൊടുത്തത്.
ശാരിയെ ചികിത്സിച്ച 24 ഡോക്‌ടര്‍മാരുള്‍പ്പെടെ 76 സാക്ഷികളാണ് കേസില്‍ ഉള്ളത്. സാക്ഷികളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും ചിലരെ വിസ്തരിക്കേണ്ടന്ന് സി ബി ഐ തീരുമാനിച്ചിരുന്നു.
നിരവധി ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന കേസ് 2005 ജനുവരിയിലാണ് സി ബി ഐ ഏറ്റെടുത്തത്. 2008ല്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷ്ണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്.