കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ വി ഐ പികളുടെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സി ബി ഐ കോടതി. വി ഐ പികളെക്കുറിച്ച് കുറ്റപത്രത്തിലോ മൊഴികളിലോ പരാമര്‍ശമില്ലെന്നും പ്രതികളും വി ഐ പികളും തമ്മില്‍ ഗൂഡാലോചന നടത്തിയതായി തെളിവില്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് വി ഐ പി കളുടെ പങ്ക് അന്വേക്ഷിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചത്.
പീഡനത്തിനിരയായി മരിച്ച ശാരിയുടെ അച്ഛന്‍ സുരേന്ദ്രനെ കോടതി വ്യാഴാഴ്ച വിസ്‌തരിച്ചു. കേസിലെ ഏഴാം പ്രതി സോമനെ ഇദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ശാരി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ആശുപത്രിയില്‍ വെച്ചാണെന്നും അപ്പോളാണ് താന്‍ പീഡന വിവരങ്ങള്‍ അറിഞ്ഞതെന്നും സുരേന്ദ്രന്‍ മൊഴി നല്‍കി. കേസിലെ രണ്ടാം പ്രതി പ്രവീണ്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി. ശാരിയെ വിവാഹം കഴിക്കാമെന്ന കരാറില്‍ പ്രവീണ്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പ്രവീണ്‍ കരാര്‍ ലംഘിച്ചതിനാലാണ് ബി ജെ പി ബന്ധമുള്ള ഒരു അഡ്വക്കേറ്റ് കേസില്‍ ഇടപെട്ടതെന്നും സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.
നിരവധി ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന കേസ് 2005 ജനുവരിയിലാണ് സി ബി ഐ ഏറ്റെടുത്തത്. 2008ല്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷ്ണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്.