1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Landslide Death and Government Fault

മണ്ണ് നീക്കം ചെയ്യാൻ ജൂൺ 20 നു ഉത്തരവ്, പിന്നീട് തിരിഞ്ഞുനോക്കാതെ സർക്കാർ; കള്ളാടി ദുരന്തം വരുത്തിവെച്ച വിന

തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്

Wayanad Landslide, Wayanad Landslide News, Kerala Landslide, Wayanad Breaking News, Wayanad Heavy Rain, വയനാട് ഉരുൾപൊട്ടൽ, വയനാട് മണ്ണിടിച്ചിൽ, വയനാട് ബ്രേക്കിംഗ് ന്യൂസ്, മേപ്പാടി ഉരുൾപൊട്ടൽ, കല്ലാടി ഉരുൾപൊട്ടൽ, വയനാട് രക്ഷാപ്രവർത്തനം
Wayanad Landslide

വയനാട് കള്ളാടിയിലെ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനു വലിയ വീഴ്ച സംഭവിച്ചതായി ആരോപണം. മൺകൂന നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കിയോ എന്ന കാര്യം സർക്കാർ സംവിധാനങ്ങൾ അന്വേഷിച്ചില്ല. അതിതീവ്ര മഴ പെയ്തിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാത്തതും ദുരന്തത്തിനു ആക്കം കൂട്ടി.
 
തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്. മന്ത്രി ടി.സിദ്ദിഖും സംഭവസ്ഥലത്തു നിന്ന് മണ്ണ് നീക്കം ചെയ്യാത്തതിനെ പഴിചാരി. മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ഉണ്ടായില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ ആരോപിച്ചു. എന്നാൽ മണ്ണ് നീക്കം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ പിന്നീട് നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വിമർശനം.
 
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ വയനാട് ജില്ലാ കലക്ടർ ജൂൺ 20 നാണ് മണ്ണ് നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇങ്ങനെയൊരു അപകടസാധ്യതയുണ്ടെന്നും അതിനാൽ മണ്ണ് നീക്കം ചെയ്യണമെന്നും ഈ ഉത്തരവിൽ പറയുന്നുണ്ട്. അങ്ങേയറ്റം ഗൗരവമുള്ള ഈ വിഷയത്തിൽ പിന്നീട് എന്ത് നടപടിയുണ്ടായെന്ന് വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയായിരുന്നു. ഉത്തരവ് ഇറക്കി 17 ദിവസത്തിനു ശേഷമാണ് അപകടമുണ്ടാകുന്നത്. 
 
മണ്ണ് നീക്കം ചെയ്യാൻ നിർദേശിച്ചെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുമ്പോൾ അതിനു ഘടകവിരുദ്ധമായാണ് പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള സംസാരിച്ചത്. ' മണ്ണ് കൂട്ടിയിട്ട് പോയിരുന്നു, മഴക്കാലത്തിനു മുൻപ് തന്നെ. അത് എടുപ്പിക്കാൻ പോയിരുന്നെങ്കിൽ ആ പണിക്കാരും കൂടി അതിനകത്ത് പെട്ടുപോയേനെ,' എന്ന് അദീല അബ്ദുള്ള പറഞ്ഞു.