നിയമസഭയിൽ വന്ദേമാതരത്തെ അവഹേളിച്ചു, സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്നുവെന്ന് വി മുരളീധരൻ
സഭയുടെ നടപടി രാജ് ഭവനോടും ഗവര്‍ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി മുരളീധരന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയില്‍ അത് പാലിക്കപ്പെടാത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ വി മുരളീധരന്‍. സഭയുടെ നടപടി രാജ് ഭവനോടും ഗവര്‍ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി മുരളീധരന്‍ കുറ്റപ്പെടുത്തി.
വന്ദേമാതരം ഈ വര്‍ഷം 150മത്തെ വാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് സര്‍ക്കാര്‍ ദേശീയ ഗീതത്തെ അപമാനിച്ചതെന്നും ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും പൂര്‍ണ്ണമായി വഴങ്ങുകയാണ് സര്‍ക്കാരെന്നും മുരളീധരന്‍ ആരോപിച്ചു. ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെയും ചില തീവ്ര സംഘടനകളുടെയും വാദങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുകയാണ് സതീശന്‍ സര്‍ക്കാരെന്നും 1896ലെ കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ ആലപിച്ച വന്ദേമാതരത്തോട് എന്ന് മുതലാണ് കോണ്‍ഗ്രസിന് അയിത്തം തുടങ്ങിയതെന്ന് വിഡി സതീശന്‍ പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബഹു.ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ല...
ഇത് ലോക്ഭവനോടും ബഹു.ഗവര്‍ണറോടുമുള്ള അവഹേളനമാണ്...
150 ആം വാര്‍ഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു...
ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ എന്ന് വ്യക്തം...
ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്...
1896ല്‍ കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ ആദ്യമായി ആലപിച്ച 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോണ്‍ഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം...
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...