ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ഘടകകക്ഷി നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് എകദേശ ധാരണയായത്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള 3 കക്ഷികളില്‍ സിഎംപി നേതാവ് സിപി ജോണിന് മന്ത്രിസ്ഥാനം ലഭിക്കും. കേരള കോണ്‍ഗ്രസ് ജേക്കബ് വിണാഗത്തില്‍ ആനൂപ് ജേക്കബ്, കെഡിപി നേതാവ് മാണി സി കാപ്പന്‍ എന്നിവര്‍ മന്ത്രിസ്ഥാനം പങ്കുവെയ്ക്കും. ടേം വ്യവസ്ഥയില്‍ കാപ്പന് അതൃപ്തിയുണ്ട്.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കി മന്ത്രിസഭയിലുള്‍പ്പെടുത്തും. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. എഐസിസി അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ഞായറാഴ്ച ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറും.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പുമാണുണ്ടാവുക. രമേശ് ചെന്നിത്തല ആഭ്യന്തരവും സണ്ണി ജോസഫ് റവന്യൂ വകുപ്പും കൈകാര്യം ചെയ്യും. കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവര്‍ മന്ത്രിമാരാകും.
മുസ്ലീം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ അല്‍ഭിക്കും. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍ എന്നിവരുടെ കാര്യം ഉറപ്പായി. പാറക്കല്‍ അബ്ദുള്ള, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂര്‍, എ കെ എം അഷ്‌റഫ്, ആബിദ് ഹുസൈന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. ആര്‍ എസ് പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍ മന്ത്രിയാകും. ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ ഒരാളെയും പരിഗണിക്കും. ഷാനിമോള്‍ക്കാണ് നിലവില്‍ സാധ്യത അധികവും.
അതേസമയം രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്ന ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിൽ നിന്ന് റോജി എം ജോണ്‍, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്. വിടി ബല്‍റാമും പരിഗണനയിലുണ്ട്.