ശബരിമല സ്ത്രീ പ്രവേശന കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി

കൂടാതെ ലിംഗസമത്വം ഉറപ്പാക്കാന്‍ മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടണമോ എന്നും തീരുമാനിക്കും.

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2025 (18:27 IST)
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയം പരിഗണിക്കാന്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത തേടി സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഷയം പരിഗണനയിലാണെന്ന് പറഞ്ഞു.
മതസ്വാതന്ത്ര്യം, സ്ത്രീ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഒരു സുപ്രധാന തീരുമാനമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ ലിംഗസമത്വം ഉറപ്പാക്കാന്‍ മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടണമോ എന്നും തീരുമാനിക്കും.

എന്നാല്‍ ബെഞ്ച് എപ്പോള്‍ വാദം കേള്‍ക്കാന്‍ തുടങ്ങുമെന്ന് വ്യക്തമല്ല. ശബരിമല സ്ത്രീ പ്രവേശനത്തിന് പുറമേ ഒമ്പതംഗ ബെഞ്ച് പള്ളികളിലെ സ്ത്രീകളുടെ പ്രവേശനവും പരിഗണിക്കും. സ്ത്രീ പ്രവേശന വിഷയം പരിഗണിക്കുന്നതിനായി 2019 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു. 2020 ജനുവരി 13 ന് വാദം കേള്‍ക്കല്‍ ആരംഭിച്ചെങ്കിലും ഗവായി, സൂര്യ കാന്ത് എന്നിവരൊഴികെ ബെഞ്ചിലെ ഏഴ് അംഗങ്ങളും വിരമിച്ചു. ഒമ്പതംഗ ബെഞ്ച് പുനഃസംഘടിപ്പിക്കാനും വാദം കേള്‍ക്കാനും ഗവായി സമ്മതിച്ചില്ല.

സൂര്യകാന്ത് ചീഫ് ജസ്റ്റിസായതോടെ ബെഞ്ച് വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ട്. 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പിന്നീട് വിഷയം പരിഗണിച്ച അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഹര്‍ജികള്‍ വിശാലമായ ബെഞ്ചിന് പരിഗണനയ്ക്കായി വിട്ടു. 1990 ല്‍ എസ് മഹേന്ദ്രന്‍ ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി ഹൈക്കോടതി പരിഗണിച്ചതിനെ തുടര്‍ന്നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയം കോടതിയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :