കരുണാകരന്റെ പൊലീസ് തല്ലിച്ചതച്ച ശരീരം, നടക്കാന്‍ പോലും വയ്യ; അന്ന് പിണറായിയെ ശുശ്രൂഷിച്ചത് കോടിയേരി

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം ശക്തമായി രംഗത്തെത്തിയിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:15 IST)

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കേട്ടാല്‍ ഒരു സിനിമ കാണുന്നതുപോലെ തോന്നും. അപ്രതീക്ഷിതമായി കണ്ടുമുട്ടിയ രണ്ട് ചെറുപ്പക്കാര്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന് ഒരു പ്രസ്ഥാനത്തിന്റെ ചങ്കും കരളുമായ വിപ്ലവ കഥ. അവരുടെ കണ്ടുമുട്ടലും പിന്നീട് അരനൂറ്റാണ്ടോളം നീണ്ട ആ സൗഹൃദവും എങ്ങനെയാണെന്ന് നോക്കാം.

കോടിയേരിയിലെ ഓണിയന്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലകൃഷ്ണന്‍ ആദ്യമായി വിജയനെ കാണുന്നത്. അന്ന് സ്റ്റുഡന്റ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി. കോടിയേരി സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയും. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അപ്പോള്‍ അദ്ദേഹം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം ശക്തമായി രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ അന്ന് എംഎല്‍എയായിരുന്നു. കെ.കരുണാകരന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. കരുണാകരന്റെ പൊലീസ് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി വേട്ടയാടി. പിണറായി വിജയനും അറസ്റ്റിലായി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പിണറായി വിജയനെ കൊണ്ടുവരുമ്പോള്‍ അദ്ദേഹം മര്‍ദ്ദനമേറ്റ് അവശ നിലയിലായിരുന്നു. ശരീരം മുഴുവന്‍ ചോരയൊലിക്കുന്നു, നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അന്ന് പിണറായിയെ ശുശ്രൂഷിക്കാനുള്ള ചുമതല ചെറുപ്പക്കാരനായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായിക്കൊപ്പം അന്ന് മുതല്‍ താങ്ങും തണലുമായി കോടിയേരിയുണ്ട്. പിണറായയുടെ മനസ്സ് കോടിയേരിയുടെ കയ്യിലാണെന്ന് കണ്ണൂരുകാര്‍ തമാശയായി പറയുമെങ്കിലും അത് ഏറെക്കുറെ സത്യമാണ്. പിണറായിക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ് കോടിയേരി. സോദരതുല്യന്‍ അല്ല യഥാര്‍ഥ സഹോദരന്‍ തന്നെ !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :