അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (16:49 IST)
കേരളം ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. മൊബൈല്‍ ആപ്പുകള്‍ വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരാണ് കൂടുതലായി ഇതിന്റെ ഇരകളാകുന്നത്. യുടിഎസ്, റെയില്‍വണ്‍ മൊബൈല്‍ ആപ്പുകള്‍ സജീവമായതോടെയാണ് പലര്‍ക്കും അബദ്ധം പറ്റുന്നത്. സൂപ്പര്‍ ഫാസ്റ്റായി മാറിയ ട്രെയിനുകളില്‍ സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ 250 രൂപ പിഴ ഈടാക്കാനുള്ള തീരുമാനമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
നേരത്തെ കൗണ്ടറുകളില്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റെടുത്തിരുന്നപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണെങ്കില്‍ ജീവനക്കാര്‍ അക്കാര്യം വ്യക്തമാക്കുമായിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വന്നതോടെ ഈ സാധ്യതകള്‍ ഇല്ലാതെയായി. ചില ട്രെയിനുകളുടെ വിളിപേര് പഴയതായി തുടരുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
റെയില്‍വേ അധികൃതരുടെ വിശദീകരണമനുസരിച്ച് എക്‌സ്പ്രസ് വിഭാഗം അണ്‍റിസര്‍വ്ഡ് ടിക്കറ്റുമായി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ കയറുന്നവര്‍ക്ക് കുറഞ്ഞത് 250 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ കണക്കാക്കിയാല്‍ ഈ തുക 265 രൂപയിലധികം വരെ ഉയരാം.
പല യാത്രക്കാരും ആപ്പുകളില്‍ കാണിക്കുന്ന ട്രെയിന്‍ തരം (Type of Train)' എന്ന ഓപ്ഷന്‍ പരിശോധിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് പിഴയ്ക്ക് കാരണമാകുന്നതെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ട്രെയിനില്‍ കയറുന്നതിന് മുന്‍പ് ടിക്കറ്റ് വിഭാഗം കൃത്യമായി പരിശോധിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേസ് യാത്രക്കാരോട് നിര്‍ദേശിച്ചു. ബോര്‍ഡിംഗിന് മുമ്പ് തെറ്റ് തിരിച്ചറിയുന്നവര്‍ക്ക് സ്റ്റേഷന്‍ കൗണ്ടറുകളില്‍ 15 രൂപ അധികമായി അടച്ച് എക്‌സ്പ്രസ് ടിക്കറ്റിനെ സൂപ്പര്‍ഫാസ്റ്റ് ടിക്കറ്റാക്കി മാറ്റാനാകുമെന്നും അധികൃതര്‍ പറയുന്നു. ഇത് ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ചെയ്യാനാകും.