പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം, സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റുകളിൽ ഫലം വൈകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരില്‍ 62.01 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനമായ 60.76-നേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ തലത്തില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് നേരെ ഉണ്ടായ കടുത്ത സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ നടക്കുന്നതില്‍ വെബ്‌സൈറ്റുകളില്‍ ഫലം എത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ ആകെ 4,10,190 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതില്‍ 4,04,722 പേരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി 2,50,981 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ബാക്കി വരുന്ന വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് തന്നെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വെബ്സൈറ്റുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് വെബ്സൈറ്റുകള്‍ പൂര്‍ണ്ണ സജ്ജമാകുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു.