രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം തുറന്നുപറയാം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 9 ഫെബ്രുവരി 2021 (13:17 IST)
ഡൽഹി: മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നതിൽനിന്നും രഹ്ന ഫാത്തിമയെ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതന് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം പാടില്ല എന്നാണ് ഹൈക്കോടതി വിധി. ഒരു കുക്കറി ഷോയില്‍ സംസാരിയ്ക്കവെ രഹ്ന മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നും, ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ കേസിൽ ഹൈക്കോടതി ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :