1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. H Salam Criticizes G Sudhakaran on Pinarayi Vijayan remarks

പിണറായി നനഞ്ഞ കോഴിയെ പോലെയെന്ന് ജി സുധാകരന്‍, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത സുധാകരനില്ലെന്ന് എച്ച് സലാം

പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് ജി സുധാകരന്‍ വിളിച്ചതിന് മറുപടിയായാണ് അമ്പലപ്പുഴ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച് സലാമിന്റെ പ്രതികരണം.

CPM, H Salam, G Sudhakaran, Kerala News, Kerala Politics
ആലപ്പുഴയില്‍ ജി സുധാകരനും സിപിഎമ്മും തമ്മിലുള്ള പോര് കടുക്കുന്നു. കള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരന്‍ അധപതിച്ചെന്ന് എച്ച് സലാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് ജി സുധാകരന്‍ വിളിച്ചതിന് മറുപടിയായാണ് അമ്പലപ്പുഴ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച് സലാമിന്റെ പ്രതികരണം. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി സുധാകരന്റെ അഴിമതി വിരുദ്ധമുഖം കീറി പോകാത്തതെന്നും പിണറായി വിജയന്റെ ചെറുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും ജി സുധാകരനില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എച്ച് സലാം കുറിച്ചു.
 
 കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു ജി സുധാകരന്‍ പിണറായി വിജയനെതിരെയും കെ എന്‍ ബാലഗോപാലിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പിണറായി വിജയന്‍ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നായിരുന്നു വിമര്‍ശനം.ബാലഗോപാലിന് സംസാരിക്കാന്‍ അറിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഫെയ്‌സ്ബുക്കില്‍ എച്ച് സലാം രംഗത്തെത്തിയത്.
 
എച്ച് സലാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? 
 
അമ്പലപ്പുഴ എം എല്‍ എ ശ്രീ.ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. 
കേരളത്തിലെ മുതിര്‍ന്ന പാര്‍ട്ടിനേതാവും പാര്‍ട്ടി പി.ബി അംഗവും  പത്ത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സ.പിണറായി വിജയനെ നനഞ്ഞകോഴി യെന്നും, പാര്‍ലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച സ.കെ.എന്‍. ബാലഗോപാലിന് സംസാരിക്കാന്‍ അറിയാത്തവന്‍ എന്നൊക്കെയാണ്  ജി.സുധാകരന്‍  അധിക്ഷേപിച്ചത്. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. 
 
പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അതിക്ഷേപി ക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരന്‍ മറന്നു പോകരുത്. 2021 ല്‍ ഞാന്‍ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്ന ജി.സുധാകരന്‍ എന്തിന് പണം പിരിച്ചു ? അന്ന് താങ്കള്‍  പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയ്യാറാകണം. ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ ജി. സുധാകരന് ധൈര്യമുണ്ടോ?
 
  മിസ്റ്റര്‍ ജിസുധാകരന്‍,
 
 താങ്കള്‍ക്കും വീട്ടില്‍ രണ്ട് മൂന്ന് പേര്‍ക്കും മാത്രമറിയുന്ന    രഹസ്യങ്ങള്‍ പലതും  ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട. പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകള്‍ പാര്‍ട്ടിയെ ധീരമായി നയിച്ച് തുടര്‍ഭരണത്തിലേയ്ക്ക് വരെ എല്‍ ഡി എഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കള്‍ക്ക് അര്‍ഹിക്കാത്ത  പരിഗണന നല്‍കിയ പിണറായിവിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ ?  
പാര്‍ലമെന്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് കെ.എന്‍.ബാലഗോപാലിന്റെത്. 
ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായി മുന്‍കാലത്ത് പ്രവര്‍ത്തിച്ചത് CPIM) ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരന്‍ അധിക്ഷേപിച്ച് വിളിച്ചത് ' ഒരുത്തി' എന്നാണ്. 
 
ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങള്‍ നടത്താനാണോ  ജനങ്ങള്‍ താങ്കള്‍ക്ക് വോട്ട് നല്‍കിയത് ? മുന്‍പ് ഷാനിമോള്‍ ഉസ്മാനെയും ഉഷാസാലിയെയും ഈ തെരഞ്ഞെടുപ്പ് വേളയില്‍ സ.സി എസ് സുജാതയെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അധിക്ഷേപിച്ചു. താങ്കള്‍ പ്രസംഗിക്കുമ്പോള്‍ ജി.സുധാകരന്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കള്‍ 'ഒരുത്തി' എന്നാണോ വിളിക്കുന്നത്. കഴിഞ്ഞ ദിവസം കരൂര്‍ സ്‌കൂള്‍ പ്രവേശനോത്സവം മനോഹരമായി സംഘടിപ്പിച്ച ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വണ്ടി ഓടിക്കുന്ന തൊഴിലാളിയായ PTA പ്രസിഡന്റിനെ കൊച്ചുകുട്ടികളുടെ മുന്നില്‍ വെച്ച്  മൈക്കിലൂടെ അസഭ്യം പറഞ്ഞു. അത് കേട്ട് അയാളുടെ മകള്‍ ആ സ്‌കൂളില്‍ ഇനി ഞാന്‍ പോകുന്നില്ല എന്ന് പറഞ്ഞ് രണ്ട് ദിവസം ഭയന്നു കരയുകയായിരുന്നു.  
 
ഞാന്‍ അഞ്ച് വര്‍ഷം MLA ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പൊതുവേദിയില്‍ രാഷ്ട്രീയ എതിരാളികളെ മോശപ്പെടുത്തുന്ന ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ? 
അഞ്ച് വര്‍ഷവും പൊതുചടങ്ങുകളുടെ മാന്യത സൂക്ഷിച്ചുണ്ട്. രാഷ്ട്രീയ വേദികളില്‍ കൃത്യമായ രാഷ്ട്രീയവും പറഞ്ഞിട്ടുണ്ട്. ഇതല്ലേ ജനപ്രതിനിധികള്‍  പാലിക്കേണ്ടത്. മഹാനായ പാര്‍ട്ടിനേതാവ്  സ.എന്‍. എസ് കൊല്ലത്ത്  നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്. 
നിയമസഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയിച്ചുവെന്നത് നേരാണ്. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. 
 
സി പി ഐ (എം ) ന്റെ ഉന്നത നേതാക്കള്‍ മുതല്‍ പ്രദേശിക പ്രവര്‍ത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസന്‍സ് ആണ് വോട്ടര്‍മാര്‍ താങ്കള്‍ക്ക് തന്നത് എന്ന് വിചാരിക്കരുത്. 
ഇത്തരം വിവരക്കേട് പറയുമ്പോള്‍ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്. അത് കേള്‍ക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ ജനങ്ങളുടെ മുന്നില്‍ താങ്കള്‍ ഒരു രാഷ്ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പികള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അതാണ് ഓര്‍മ്മ വരുന്നത്..
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ