പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
സിപിഎം കണ്ണൂര്‍ ജിലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ലെന്നും നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. പയ്യന്നൂരും തളിപറമ്പും അതിനുള്ള ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരെഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗം കുറ്റപ്പെടുത്തി.
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി ചെറുതായി കണ്ടു. അടിയൊഴുക്ക് മനസിലാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടി അണികളുടെ വികാരം കണക്കിലെടൂക്കാതെ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയും വിമര്‍ശനമുണ്ടായി. ഭരണവിരുദ്ധ വികാരമല്ല ശൈലിയാണ് തിരിച്ചടിയായതെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ വിലയിരുത്തല്‍. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രി സ്ഥാനത്തിനാണെന്നും പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്ക് അന്യമായിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് ഒരു വിലയും ഉണ്ടായിരുന്നുവെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.