രേണുക വേണു|
Last Updated:
ബുധന്‍, 4 ഫെബ്രുവരി 2026 (14:14 IST)
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. ഇന്ന് റിമാന്‍ഡ് കാലാവധി കഴിയുന്നത് കൊണ്ട് തന്നെ നാളെ ഷിംജിതക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം.
വടകരയിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. പൊലീസ് കേസെടുത്തതോടെ
ഷിംജിത ഒളിവിൽ പോയിരുന്നു. സംസ്ഥാനം വിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം പ്രതിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ അതീവ രഹസ്യമായാണ് പൊലീസ് നീക്കം നടത്തിയത്.
.
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടിയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപക്കിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.