അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (10:54 IST)
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ടമെന്ന നിലയില്‍ 30 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. പ്രചാരണത്തിന് വേഗം നല്‍കുന്നതിനും സംഘടനാപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനുമായി ആദ്യഘട്ടത്തില്‍ തന്നെ 30 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
നേരത്തെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വഴി പ്രചാരണരംഗത്ത് മുന്‍തൂക്കം നേടാനാണ് ശ്രമം.
നേമത്ത് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ പാലക്കാട് നിന്നുള്ള സ്ഥാനാര്‍ഥിയായേക്കും. കായംകുളം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെയാണ് പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക തുടക്കം ജനുവരി 12ന് നടത്താനാണ് ബിജെപിയുടെ പദ്ധതി. ഇതിന് മുന്നോടിയായി ജനുവരി 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളം സന്ദര്‍ശിക്കും. അടുത്തിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേടിയ രാഷ്ട്രീയ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തദ്ദേശ തെരെഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് പാളിയെന്നാണ് ബിജെപി വിലയിരുത്തല്‍. തദ്ദേശതിരെഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാര്‍ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. ഇതില്‍ 25 പേര്‍ മാത്രമാണ് വിജയിച്ചത്. കോട്ടയം ജില്ലയില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായിരുന്നില്ല.