പ്രിയതമനെ ഗൾഫിലേക്ക് യാത്രയാക്കാനായിരുന്നു അനുവിന്റെ യാത്ര; പ്രിയതമയുടെ മൃതശരീരവുമായി സ്‌നിജോ വീട്ടിലെത്തി, കണ്ണീരോടെ കുടുംബം

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (11:27 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ നടന്ന അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളാണ് കൊള്ളന്നൂർ സ്വദേശിനി അനു. മധുവിനു മാറും മുൻപേയാണ് അനുവിനെ വിധി കവർന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുകയായിരുന്നു. ജനുവരി 19നായിരുന്നു അനുവിന്റേയും സ്നിജോയുടേയും വിവാഹം കഴിഞ്ഞത്.

ഞായറാഴ്ച ഗള്‍ഫിലേക്ക് പോകുന്ന തന്റെ പ്രിയതമന്‍ സ്‌നിജോയെ യാത്രയാക്കാനായി നാട്ടിലേക്ക് വരുന്ന വഴിയാണ് മരണം അനുവിനെ കൂട്ടിക്കൊണ്ട് പോയത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അനുവിന്റെ യത്ര അവിനാശിയിൽ അവസാനിച്ചു.

ഖത്തറില്‍ ജോലി ചെയ്യുന്ന സ്നിജോ വിവാഹത്തോടനുബന്ധിച്ചുള്ള ലീവ് കഴിഞ്ഞ് ഞായറാഴ്ച മടങ്ങി പോകാന്‍ ഇരിക്കുകയായിരുന്നു. പ്രിയതമനെ യാത്രയാക്കാൻ നാട്ടിലേക്ക് ബസ് കയറിയതായിരുന്നു അനു. അനുവും സ്‌നിജോയും ബംഗളൂരുവിൽ 5 ദിവസം ഒരുമിച്ചുണ്ടായിരുന്നു. 17ന് വൈകിട്ട് സ്നിജോ നാട്ടിലേക്ക് ബസ് കയറി. ലീവ് ആവശ്യപ്പെട്ടെങ്കിലും അനുവിന് കമ്പനി ലീവ് അനുവദിച്ചത് വ്യാഴാഴ്ച ആയിരുന്നു. തുടർന്ന് അനു ബുധനാഴ്ച വൈകിട്ട് ടിക്കറ്റ് ബുക്ക് ചെയ്തു.

പ്രിയതമയെ കൊണ്ടുവരാന്‍ സ്‌നിജോ കാറുമായി പുലര്‍ച്ചെ 3. 30 ന് തന്നെ തൃശൂര്‍ കെ. എസ്. ആര്‍ .ടി. സി സ്റ്റാന്‍ഡില്‍ കാത്തു നിന്നു. എന്നാൽ, ഏറെ കഴിഞ്ഞിട്ടും ബസ് എത്താത്തതിനെ തുടർന്ന് അനുവിനെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ആണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്. അനുവിന് പരിക്ക് പറ്റിട്ടേ ഉള്ളു എന്നും പെട്ടെന്ന് വരും എന്നും ആയിരുന്നു അറിയിച്ചത്.

വിവരമറിഞ്ഞതും സ്‌നിജോ അപകടം നടന്ന തിരുപ്പൂര്‍ അവിനാശിയിലേക്ക് യാത്ര തിരിച്ചു. പക്ഷേ, ആശുപത്രിയിൽ സ്നിജോയെ കാത്തിരുന്നത് പ്രിയതമയുടെ മൃതശരീരമായിരുന്നു. അനുവിന്റെ മ്മൃതശരീരവുമായി സ്‌നിജോ വീട്ടിലെത്തിയ രംഗം കണ്ടു നില്‍ക്കാന്‍ സാധിക്കാതെ ബന്ധുക്കളും നാട്ടുകാരും വാവിട്ടു കരഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :