യുഡിഎഫ് സർക്കാർ വന്നതോടെ അങ്കണവാടി പോഷകാഹാര പദ്ധതിയും പ്രതിസന്ധിയിൽ
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതിത്തുകയുടെ ആദ്യ ഗഡു 3000 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡു 1348.56 കോടി രൂപയും യുഡിഎഫ് സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വലിയ പ്രാധാന്യത്തോടെ കണ്ടിരുന്ന അങ്കണവാടികളിലെ പോഷകാഹാര പദ്ധതി നിലയ്ക്കുന്നു. പദ്ധതിക്കായി യുഡിഎഫ് സർക്കാർ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. യുഡിഎഫ് അധികാരത്തിലെത്തി രണ്ടാം മാസമാകുമ്പോഴാണ് ജനകീയമായൊരു പദ്ധതിക്ക് മരണമണി മുഴങ്ങുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതിത്തുകയുടെ ആദ്യ ഗഡു 3000 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡു 1348.56 കോടി രൂപയും യുഡിഎഫ് സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. ഇക്കാരണത്താലാണ് അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ പോഷകാഹാരം തടസപ്പെടാതിരിക്കാൻ ഏപ്രിൽ 23 ന് എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഈ പദ്ധതിക്ക് ആവശ്യമായ തുക ഇതുവരെ അനുവദിച്ചിട്ടില്ല.