ഓശാന ഞായര്‍, വിശുദ്ധ വാരത്തിന് തുടക്കം

തിരുവനന്തപുരം | WEBDUNIA|
PRO
ഇന്ന് ഓശാന ഞായര്‍. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുന്നു.

കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.

വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെനസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.

കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :