സ്വതന്ത്രനായി മത്സരിക്കില്ല; യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

തൊടുപുഴ| WEBDUNIA|
PRO
PRO
സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. തനിക്ക് യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തന്നോട് അഭിപ്രായം തേടിയതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ രൂപത ആസ്ഥാനത്ത് എത്തിയാണ് കണ്ണന്താനം ബിഷപ്പിനെ സന്ദര്‍ശിച്ചത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് വിരുദ്ധത നേട്ടമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. കേരളാകോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കാനായിരുന്നു നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റും വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ സിറ്റിംഗ് സീറ്റായ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടുക്കി രൂപതയുടെ നിലപാടുകള്‍ക്കെതിരേ ശക്തമായി രംഗത്തെത്തിയ ഇടുക്കി എംപി പി ടി തോമസിനെതിരെ സഭയുമായി അടുപ്പം പുലര്‍ത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി നേട്ടം കൊയ്യാനായിരുന്നു ബിജെപി പദ്ധതി. 2004 ല്‍ ബിജെപിയുടെ പിന്തുണയോടെ പി സി തോമസ് ജയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :