അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഏപ്രില്‍ 2026 (13:34 IST)
ലോകം യുദ്ധത്തിന്റെയും അതിന് പുറമെ എ ഐ മൂലമുള്ള തൊഴില്‍ നഷ്ടത്തിന്റെയും ഭീഷണിയിലാണ്. ഇതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ രാവിലെ നിങ്ങള്‍ ഉറക്കമെണീട് കാണുന്നത് നിങ്ങളുടെ ജോലി നഷ്ടമായെന്ന സന്ദേശമാണെങ്കിലോ. അക്ഷരാര്‍ഥത്തില്‍ അത്തരത്തിലൊന്നാണ് ടെക് ഭീമനായ ഒറാക്കിളില്‍ ജോലി ചെയ്തിരുന്ന 30,000 പേരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഒറാക്കിളിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 30,000 ത്തോളം ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്ടമായെന്ന ഔദ്യോഗിക സന്ദേശം ലഭിച്ചത്.
അമേരിക്ക, ഇന്ത്യ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാര്‍ക്കാണ് മുന്നറിയിപ്പൊന്നുമില്ലാതെയുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ ലഭിച്ചത്. കമ്പനിയുടെ സ്‌ട്രെക്ചറല്‍ മാറ്റത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇത് നിങ്ങളുടെ അവസാന പ്രവര്‍ത്തി ദിവസമാണെന്നുമാണ് ഔദ്യോഗിക മെയിലിലുണ്ടായിരുന്നത്.
ഏകദേശം 18 ശതമാനം ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പത്തും ഇരുപതും വര്‍ഷമായി കമ്പനിക്ക് വേണ്ടി അദ്ധ്വാനിച്ചവരെ ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കുന്നത് ക്രൂരമായ നടപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ 12,000ത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്.