ഫേസ്ബുക്കിന്റെ ലിബ്ര കൺസോർഷ്യത്തിൽ നിന്നും പടിയിറങ്ങി വോഡോഫോണും

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജനുവരി 2020 (17:54 IST)
ഫേസ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ കൺസോർഷ്യത്തിൽ നിന്നും ബ്രിട്ടീഷ് കമ്പനിയായ ഒഴിവായി. നൂറ് കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര കൗൺസിലിൽ നിന്ന് ഒഴിവാകുന്ന എട്ടാമത്തെ കമ്പനിയാണ് വോഡോഫോൺ.

30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് പേയ്പാൽ, മാസ്റ്റർകാർഡ്, വീസ, ഇബേയ് തുടങ്ങിയ വമ്പൻ കമ്പനികൾ നേരത്തെ പിന്മാറിയിരുന്നു. ഫേസ്‌ബുക് ഉപയോക്താക്കൾ തമ്മിലുള്ള ഇടപാടുകൾക്കും ഫേസ്‌ബുക്കിലെ ഇ കൊമേഴ്സ് ഇടപാടുകൾക്കും ഫേസ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര ഉപയോഗിക്കാവുന്ന തരത്തിലാണ് ലിബ്ര കൗൺസിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ യു എസ് സർക്കാർ ഉൾപ്പടെ ഇതിനെ എതിർത്തതോടെ വിവിധ കമ്പനികൾ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു.

ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസി (ക്രിപ്റ്റോകറൻസി) പദ്ധതിയായ ലിബ്രയ്ക്കെതിരെ ജി7 രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. നിയമപരമായ നിയന്ത്രണവും ദുരുപയോഗം തടയാനുമുള്ള സംവിധാനങ്ങളുമില്ലാതെ പദ്ധതി അനുവദിക്കരുതെന്ന് രാജ്യാന്തര നാണ്യ നിധിയുടെയും ലോകബാങ്കിന്റെയും വാർഷിക കൂട്ടായ്‌മയിൽ ജി7 പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.

ഏകദേശം 1,600 ഓളം സ്ഥാപനങ്ങൾ ഫേസ്ബുക്കിന്റെ സ്വപ്നപദ്ധതിയായ ലിബ്രയുമായി സഹകരിക്കാൻ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ കറൻസി സംവിധാനം കൂടുതൽ ദുരുപയോഗങ്ങൾക്ക് കാരണമാകുമെന്ന ആശങ്കകൾ കാരണം പ്രമുഖ കമ്പനികൾ ലിബ്രയെ കൈവിട്ടത് ഫേസ്ബുക്കിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :