നാല് സാധാരണ യാത്രക്കാരുമായി ബഹിരാകാശത്തേക്ക്: ചരിത്രം തിരുത്തി സ്പേസ് എക്‌സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (14:18 IST)
ബഹിരാകാശ സഞ്ചാരത്തിൽ പുതുചരിത്രമെഴുതി ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലേറി നാല് സഞ്ചാരികളാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 5:30ഓടെയാണ് ബഹിരാകാശ വിദഗ്‌ധരി‌ല്ലാതെ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്.

അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. സിയാന്‍ പ്രോക്ടര്‍, ഹെയ്ലി ആര്‍സീനക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ജേര്‍ഡ് ഐസക്മാനിന്റെയൊപ്പം സംഘത്തിലുള്ളത്. ഇവരാരും ദീർഘകാലം ബഹിരാകാശ പരിശീലനം നേടിയവരല്ല.

മൂന്ന് ദിവസം ഭൂമിയെ വലംവെയ്ക്കുന്ന സംഘം, യാത്ര പൂര്‍ത്തിയാക്കിയ ശേഷം അറ്റ്‌ലാന്റിക്കില്‍ ഫ്‌ളോറിഡ തീരത്ത് തിരിച്ചിറങ്ങും. നാല് പേരുടെ യാത്രക്കായി 200 മില്യണ്‍ ഡോളറാണ് ചെലവായത്‌. തുക ജേര്‍ഡ് ഐസക്മാന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ യാത്രയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :