അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (11:14 IST)
വെനിസ്വേലയിലെ സൈനിക ഓപ്പറേഷന് പിന്നാലെ മെക്‌സിക്കോ,ക്യൂബ,
കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്ന് നിര്‍മാണവും കടത്തും തടഞ്ഞില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ക്കെതിരെ വെനസ്വേലയില്‍ നടന്നത് പോലെയുള്ള നടപടികളുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി.
അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പ്രശ്‌നക്കാരായ അയല്‍ക്കാര്‍ എന്നാണ് ട്രംപ് ഈ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും മെക്‌സിക്കോയില്‍ ഭരണം നിയന്ത്രിക്കുന്നത് പോലും മയക്കുമരുന്ന് മാഫിയകളാണെന്നും ട്രംപ് ആരോപിച്ചു. കൊളംബിയയില്‍ 3 പ്രധാന കൊക്കെയ്ന്‍ ഫാക്ടറികളുണ്ടെന്നും പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു. നാര്‍ക്കോ ആസ്ഥാനങ്ങളായി മാറുന്ന രാജ്യങ്ങളെ വെറുതെ വിടില്ലെന്നും അമേരിക്കയുടെ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സംരക്ഷിക്കുകയാണ് തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ഈ പ്രസ്താവനകള്‍ ലാറ്റിന്‍ അമേരിക്കന്‍ മേഖലയെ തന്നെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അമേരിക്ക സൈനിക നടപടിയിലൂടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പുറത്താക്കിയത്.
മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കി അമേരിക്കന്‍ ജനതയെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന നാര്‍ക്കോ ടെററിസം കുറ്റമാണ് മഡൂറോയ്ക്കും ഭാര്യക്കുമെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.