അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2025 (12:58 IST)
റഷ്യയില്‍ നിന്ന് പെട്രോളിയം വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മുകളില്‍ ചുമത്തിയ ഉയര്‍ന്ന തീരുവ റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മുകളില്‍ തീരുവ 50 ശതമാനമായി ഉയര്‍ത്തിയ തീരുമാനം റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി ട്രംപ് അവകാശപ്പെട്ടു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ സമ്പദ് വ്യവസ്ഥ നിലവില്‍ മോശമാണ്. റഷ്യ അവരുടെ രാജ്യത്തെ വീണ്ടും പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിക്കണം. റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കെതിരായ താക്കീത് എന്ന നിലയില്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം അധിക തീരുവ റഷ്യയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നും എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നെന്നായിരുന്നു ഇന്ത്യയെ പറ്റിയുള്ള ട്രംപിന്റെ പരാമര്‍ശം. അതേസമയം അമേരിക്കയുടെ നടപടിയില്‍ ഇന്ത്യ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. നിലവില്‍ പകരം തീരുവ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വന്നില്ലെങ്കിലും അമേരിക്കന്‍ നടപടിക്ക് തിരിച്ചടി നല്‍കണമെന്ന ആവശ്യമാണ് ഭരണകക്ഷിയായ ബിജെപിക്കിടയിലും പ്രതിപക്ഷത്തിനിടയിലുമുള്ളത്.