അഫ്‌ഗാനിസ്താനിൽ താടി വെട്ടുന്നതിൽ നിന്നും ബാർബാർമാരെ വിലക്കി താലിബാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (16:26 IST)
അഫ്‌ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർ‌ബർമാരെ താടി ഷേവ് ചെയ്യുന്നതിൽ നിന്നും വെട്ടി ചെറുതാക്കുന്നതിൽ നിന്നും വിലക്കി താലിബാൻ. താടി വടിക്കുന്നത് ഇസ്ലാമിക നിയമങ്ങളുടെ ലംഘനമാണെന്നാണ് പറയുന്നത്. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും താലിബാൻ വ്യക്തമാക്കി. തലസ്ഥാനമായ കാബൂ‌ളിലെ ബാർബർമാർക്കും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ സലൂണുകളിൽ പതിപ്പിച്ച നോട്ടീസിൽ, മുടി വെട്ടുന്നതിനും താടി വെക്കുന്നതിനും ശരീഅത്ത് നിയമം പാലിക്കണമെന്ന് താലിബാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പരാതിപെടാൻ ആർക്കും അവകാശമില്ലെന്ന് നോട്ടീസിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.

1996-2001 വരെ താലിബാൻ ആദ്യമായി അധികാരത്തിലേറിയ സമയത്ത് അഫ്‌ഗാനിൽ ആകർഷകമായ ഹെയർസ്റ്റൈലുകൾ നിരോധിക്കുകയും പുരുഷന്മാർ താടി വളർത്തുന്നത് നിർബന്ധമാക്കുകയും ചെയ്‌തിരുന്നു. മുൻപ് ചെയ്‌തിരുന്ന രീതിയിൽ ജനാധിപത്യ വിരുദ്ധമായ പ്രവർത്തികൾ തങ്ങളിൽ നിന്നുണ്ടാകില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും താലിബാൻ എതിരാളികൾക്ക് എതിരെ കടുത്ത ശിക്ഷകളാണ് നടപ്പാക്കുന്നത്. ശനിയാഴ്ച, താലിബാൻ ഭീകരർ നാല് പേരെ വെടിവെച്ചു കൊല്ലുകയും, അവരുടെ മൃതദേഹങ്ങൾ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ തെരുവുകളിൽ കെട്ടിതൂക്കുകയും ചെയ്‌തിരുന്നു.

താലിബാൻ തങ്ങളുടെ മുൻകാല ഭരണത്തെ പോലെ മനുഷ്യത്വ വിരുദ്ധമായ നിയമങ്ങളിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :