1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Saudi and UAE strengthen New trade route Israel- Iran conflict

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

ഇതിലൂടെ ഹോര്‍മൂസ് കടലിടുക്ക് ഒഴിവാക്കി ചരക്ക് ഗതാഗതം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നീക്കം.

Strait Of Hormuz
ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ ലോക വ്യാപാരം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ , ബദല്‍ ചരക്കുഗതാഗത മാര്‍ഗം ഉറപ്പിക്കാന്‍ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) അടിയന്തര നടപടി സ്വീകരിക്കുന്നു. സൗദിയിലെ ദമാമിനെയും യുഎഇയിലെ ഷാര്‍ജയെയും നേരിട്ട് ബന്ധിപ്പിക്കുന്ന കടല്‍-കര സംയോജിത ഗതാഗത ഇടനാഴിയാണ് ഇരു രാജ്യങ്ങളും ഒരുക്കുന്നത്. ഇതിലൂടെ ഹോര്‍മൂസ് കടലിടുക്ക് ഒഴിവാക്കി ചരക്ക് ഗതാഗതം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നീക്കം.
 
ഇന്ത്യ, ചൈന, ഉള്‍പ്പെടെ ഇറാനുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുന്ന ചില രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഹോര്‍മൂസ് ഉപയോഗിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഊര്‍ജ്ജ വിതരണ ശൃംഖലയ്ക്ക് ഇതൊരു ആശ്വാസ സൂചനയാണെങ്കിലും ദീര്‍ഘകാല സ്ഥിതിവിശേഷം കണ്ടുകൊണ്ടാണ് സൗദിയും യുഎഇയും ദമാം-ഷാര്‍ജ ഇടനാഴി ഊര്‍ജ്ജിതമാക്കുന്നതെന്ന് വ്യക്തമാണ്.
 
അതേസമയം ഹോര്‍മുസ് പ്രതിസന്ധിക്കിടെ, ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയ്ക്ക് നേരിയ ആശ്വാസം പകരുന്ന വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വഹിക്കുന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഇറാന്റെ പ്രത്യേക അനുമതിയോടെ ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ കൂറ്റന്‍ കപ്പലുകളാണ് ഇന്ധനം ശേഖരിച്ച ശേഷം ഹോര്‍മുസ് കടന്ന് സുരക്ഷിതപാതയിലേക്ക് പ്രവേശിച്ചത്.
 
 
'ജഗ് വസന്ത്' ഉം, യുഎഇയിലെ റുവൈസില്‍ നിന്ന് എല്‍പിജി നിറച്ച 'പൈന്‍ ഗ്യാസ്' ഉം ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് ഗള്‍ഫ് തുറമുഖങ്ങളില്‍ നങ്കൂരമിട്ടിരുന്നു. ഇസ്രായേല്‍ - ഇറാന്‍ - അമേരിക്ക  സംഘര്‍ഷം മൂര്‍ദ്ധന്യത്തില്‍ എത്തിയതോടെ ഹോര്‍മൂസ് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരുന്നു. ആഴ്ചകളോളം കുടുങ്ങിക്കിടന്ന ഈ കപ്പലുകള്‍ ഇറാനും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ ഫലമായാണ് ഇപ്പോള്‍ തടസ്സമില്ലാതെ കടന്നുപോകുന്നത്.
 
സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്ന ഈ കപ്പലുകള്‍ ഇപ്പോള്‍ ഇറാന്‍ തീരത്തെ ഖേഷ്മ്, ലാറക് ദ്വീപുകള്‍ക്ക് തൊട്ടടുത്തുള്ള ഇടനാഴിയാണ് ഉപയോഗിക്കുന്നത്. 'ഇന്ത്യന്‍ കപ്പലുകളാണ്' എന്ന് തുടര്‍ച്ചയായി ട്രാന്‍സ്മിറ്റ് ചെയ്ത് സഞ്ചരിക്കുന്ന ഇവയ്ക്ക് ഇറാന്‍ നാവികസേന ഒരു ഘട്ടത്തില്‍ നേരിട്ട് സുരക്ഷ ഒരുക്കിയിരുന്നു. അതേസമയം ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ 5 ദിവസം ആക്രമണം നടത്തില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയെങ്കിലും ഇന്നലെയും ഇറാനിലെ ഊര്‍ജനിലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.
 
 ഇറാനിലെ ഖുറംശഹര്‍ പവര്‍ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായതായി വിവരം ലഭിക്കുന്നുണ്ടെങ്കിലും പ്ലാന്റ് നിലവിലും പ്രവര്‍ത്തനക്ഷമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 
അടുത്ത ലേഖനം
ടിക്കറ്റ് റീഫണ്ടിങ്ങിൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ, 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക, ഈ മാറ്റങ്ങൾ അറിയാം