അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (14:42 IST)
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി അവസാനിപ്പിക്കാന്‍ സഹായം തേടി പാകിസ്ഥാന്‍
60-ലേറെ തവണ യുഎസുമായി ബന്ധപ്പെട്ടതായി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. യുഎസ് ഫോറിന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ ആക്റ്റിന് (FARA) കീഴില്‍ വരുന്ന രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ആറ് അമേരിക്കന്‍ ലോബിയിങ് സ്ഥാപനങ്ങളെ നിയമിക്കാന്‍ ഏകദേശം 45 കോടി രൂപ ചെലവഴിച്ചതായും രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ വെടിനിര്‍ത്തല്‍ തേടിയെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റാണെന്നും യഥാര്‍ഥത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ്
വെടിനിര്‍ത്തല്‍ അഭ്യര്‍ഥന ഉണ്ടായതെന്നുമാണ്
രേഖകള്‍ സ്ഥിരീകരിക്കുന്നത്.
പാക്കിസ്ഥാന്‍ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുമായി ഇമെയില്‍, ഫോണ്‍കോളുകള്‍, നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ ബന്ധപ്പെട്ടു. സ്‌ക്വയര്‍ പാട്ടണ്‍ ബോഗ്‌സ് എന്ന ലോബിയിംഗ് കമ്പനി വിതരണം ചെയ്ത FARA രേഖയില്‍ നിന്നും ഇക്കാര്യം വ്യക്തമാകുന്നു. രേഖകള്‍ സൂചിപ്പിക്കുന്നത്, പാക്കിസ്ഥാന്‍ വ്യാപാരം, നിക്ഷേപങ്ങള്‍, നിര്‍ണായക ധാതുക്കളിലേക്കുള്ള പ്രവേശനം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് യുഎസിനോട് ആഴത്തിലുള്ള സാമ്പത്തികവും തന്ത്രപരവുമായ സഹകരണം തേടുകയും കാശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പിന്തുണ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്നതാണ്.
പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി 2025 മെയ് 7ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാന്‍ അധീന പ്രദേശങ്ങളില്‍ കൃത്യമായ ആക്രമണത്തിലൂടെ 100-ലധികം തീവ്രവാദികളെ ഇല്ലാതാക്കിയിരുന്നു. മെയ് 10ന് വെടിനിര്‍ത്തലില്‍ അവസാനിച്ച നാലുദിവസത്തെ സംഘര്‍ഷത്തില്‍ ഇന്ത്യ ഒമ്പത് തീവ്രവാദ ക്യാമ്പുകളും 11 പാക്കിസ്ഥാന്‍ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും ആക്രമിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ താത്കാലികമായി നിര്‍ത്തിവെച്ചതാണെന്നും പ്രാകിസ്ഥാന്‍ വീണ്ടും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ പ്രതികാര നടപടികളുണ്ടാകുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.