തെരെഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോഗിക്കുന്നുവെന്ന് ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2025 (12:32 IST)
വരാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതിരെഞ്ഞെടുപ്പ് അലങ്കോലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണ് കേന്ദ്രമാകുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് ബംഗ്ലാദേശ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പടെ രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ നേതാക്കള്‍ക്ക് ഇന്ത്യ അഭയം നല്‍കിയിരുന്നു. ഈ നേതാക്കള്‍ ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിലെ തിരെഞ്ഞെടുപ്പ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായാണ് ബംഗ്ലാദേശിന്റെ ആരോപണം. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ വിളിച്ചുവരുത്തിയാണ് ബംഗ്ലാദേശ് ഇക്കാര്യം ഉന്നയിച്ചത്.


ബംഗ്ലാദേശിന്റെ ആരോപണങ്ങളെ നിരസിച്ച ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താനായി ഷെയ്ഖ് ഹസീന ശ്രമിക്കുന്നതായാണ് ബംഗ്ലാദേശ് ആരോപണം.


ബംഗ്ലാദേശിലെ ജുഡീഷ്യല്‍ അധികാരികള്‍ ശിക്ഷ വിധിച്ച ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും കൈമാറണമെന്ന ആവശ്യവും ബംഗ്ലാദേശ് ആവര്‍ത്തിച്ചു.
ബംഗ്ലാദേശിനുള്ളില്‍ അക്രമം ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും ഇന്ത്യയിലേക്ക് ഒളിച്ചോടിയ അവാമി ലീഗ് നേതാക്കള്‍ ശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോപിച്ചു. ഈ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ കൈമാറണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.

അതേസമയം ഈ ആരോപണങ്ങളെല്ലാം ഇന്ത്യ തള്ളികളഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തില്‍ ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായി തെരെഞ്ഞെടൂപ്പുകള്‍ നടത്താന്‍ അനുകൂലമായ അന്തരീക്ഷം ഒരിക്കാന്‍ എക്കാലവും തങ്ങള്‍ ശ്രമിച്ചിട്ടുള്ളതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ സമാധാനപരമായ തെരെഞ്ഞെടുപ്പിനുള്ള എല്ലാ സഹകരണവും നല്‍കാനും ഇന്ത്യ സന്നദ്ധത അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :