1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran launches strikes on US bases in kuwait air defenses intercept missiles

അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തി

പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത്.

US Iran War
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ കുവൈത്തിലെഅമേരിക്കന്‍ സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
 
അമേരിക്ക നടത്തിയ പുതിയ സൈനിക നീക്കങ്ങള്‍ക്കും ഇറാന്റെ ഖെഷം ദ്വീപിലെ സൈനിക കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്കുമുള്ള പ്രതികാരമായാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത്. 
 
കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനം സജീവമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടന ശബ്ദങ്ങള്‍ ഉണ്ടായതെന്ന് കുവൈത്ത് സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു. ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവശിഷ്ടങ്ങള്‍ക്കരികിലേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും തുറന്ന സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ തുടരുകയാണെന്ന അമേരിക്കന്‍ വാദങ്ങള്‍ക്കിടെ തന്നെ ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. അതേസമയം, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉയര്‍ന്ന ജാഗ്രതയിലാണ്. ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്