സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (11:32 IST)
യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. കൂടാതെ ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയ യുഎസ് നിലപാട് ശരിവയ്ക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് നവാരോ ആരോപിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27നപ്പുറത്തേക്ക് ട്രംപ് നീട്ടുമെന്ന് താന്‍ കരുതുന്നില്ലെന്ന് നവാരോ പറഞ്ഞു. അതേസമയം യുക്രൈനില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിന് ഉപയോഗിച്ചത് 40 മിസൈലുകളും 574 ഡ്രോണുകളുമാണ്. പടിഞ്ഞാറന്‍ നഗരമായ ലവീവിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് റഷ്യന്‍ എണ്ണയ്ക്ക് പുതിയ ഓര്‍ഡറുകള്‍ നല്‍കി രംഗത്തെത്തിയത്. നേരത്തെ അമേരിക്ക ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയതിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് കമ്പനികള്‍ കുറച്ചിരുന്നു.