ഇന്ത്യക്കാരിയെ എട്ട് വര്‍ഷം അടിമയാക്കി; ശ്രീലങ്കന്‍ ദമ്പതികള്‍ക്ക് അത്രവര്‍ഷം തന്നെ ജയില്‍ശിക്ഷ വിധിച്ച് കോടതി

രേണുക വേണു| Last Updated: ബുധന്‍, 21 ജൂലൈ 2021 (20:14 IST)

ഇന്ത്യക്കാരിയായ സ്ത്രീയെ വീട്ടില്‍ അടിമപ്പണി ചെയ്യിച്ച് പീഡിപ്പിച്ച കേസില്‍ ശ്രീലങ്കന്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കുമുദിനി കണ്ണനും ഭര്‍ത്താവ് കന്തസ്വാമി കണ്ണനും കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തോളമാണ് ഇന്ത്യക്കാരിയായ സ്ത്രീയെ ശ്രീലങ്കന്‍ ദമ്പതികള്‍ വീട്ടില്‍ അടിമയാക്കിയത്. ഇത്ര വര്‍ഷം തന്നെ കുറ്റക്കാര്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ഇരുവര്‍ക്കും കൂടി എട്ട് വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മെല്‍ബണില്‍ താമസിക്കുന്ന ശ്രീലങ്കന്‍ ദമ്പതികള്‍ 2007 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് അറുപത് വയസ് പ്രായമുള്ള തമിഴ് സ്ത്രീയെ എട്ട് വര്‍ഷമായി അടിമയായി പാര്‍പ്പിച്ചത്.

വിക്ടോറിയ സുപ്രീം കോടതിയില്‍ ജസ്റ്റിസ് ജോണ്‍ ചാംപ്യനാണ് ശിക്ഷ വിധിച്ചത്. മനുഷ്യത്തം മരവിച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും ക്രൂരത കാണിച്ചിട്ടും പ്രതികള്‍ക്ക് യാതൊരു കുറ്റബോധവും തോന്നാത്തത് തന്നെ അതിശയിപ്പിക്കുന്നതായി ജഡ്ജി പറഞ്ഞു. കുമുദിനി കണ്ണന് അഞ്ച് വര്‍ഷവും ഭര്‍ത്താവ് കന്തസ്വാമി കണ്ണന് മൂന്ന് വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 66 കാരിയായ മുത്തശ്ശിയെ ഇന്ത്യയില്‍ നിന്നു കുഞ്ഞുങ്ങളെ നോക്കാനായി എത്തിച്ച് ഒരു ദിവസം വെറും മൂന്ന് ഡോളര്‍ നല്‍കി 24 മണിക്കൂര്‍ ജോലി ചെയ്യിച്ചതായാണ് കോടതി കണ്ടെത്തിയത്. 2007 ജൂലൈ മുതല്‍ 2015 ജൂലൈ വരെ സ്ത്രീയെ അടിമയായി കൈവശം വച്ചതാണ് കേസിന് ആസ്പദമായ സംഭവം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :