അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ജനുവരി 2026 (15:26 IST)
വാഷിങ്ടണ്‍: വെനിസ്വേല മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈനിക നടപടി വഴി പിടികൂടിയതിന് പിന്നാലെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസിനോട് കടുത്ത മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍
പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ങ്ടണിനെ ധിക്കരിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഞായറാഴ്ച രാവിലെ ഒരു മാഗസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ റോഡ്രിഗസിനെതിരെ പരസ്യമായ ഭീഷണിയാണ് ട്രംപ് മുഴക്കിയതെന്ന് അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്തു. യുഎസിന് അനുകൂലമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മഡൂറോ നല്‍കിയതിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് അറ്റ്‌ലാന്റിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഡൂറോയ്ക്ക് മുകളില്‍
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. മഡൂറോയുടെ വലം കൈയ്യായി പ്രവര്‍ത്തിച്ചിരുന്ന ഡെല്‍സി റോഡ്രിഗസ് രാജ്യത്തിന്റെ പരമാധികാരവും പ്രകൃതിസമ്പത്തുകളും സംരക്ഷിക്കുമെന്ന നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരുന്നത്. വെനസ്വേലയുടെ എണ്ണ സമ്പത്തിലേക്കടക്കം അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണമെന്നും പകരം വെനസ്വേലയെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കാമെന്നുമാണ് ട്രംപിന്റെ വാഗ്ദാനം.